അര്‍പ്പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്‌ളാറ്റില്‍ നിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെത്തി.അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയാണ് അർപ്പിത.18 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡ് അവസാനിപ്പിച്ച് ഇന്ന് പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ മേഖലയിലെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ പോയത്. പിടിച്ചെടുത്ത പണം 10 പെട്ടികളിലായാണു കൊണ്ടുപോയത്. നോട്ടെണ്ണുന്ന മൂന്നു മെഷീനുകൾ ഉപയോഗിച്ച് ഏറെ നേരമെടുത്താണ് അർപ്പിതയുടെ ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്ത പണം ഇഡി ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുത്തിയത്.അന്വേഷണത്തിന്റെ ഭാഗമായി 15 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ബുധനാഴ്ച പരിശോധന നടത്തിയത്.അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ആഡംബര ഫ്ലാറ്റിൽനിന്ന് 21 കോടി രൂപയും ലക്ഷങ്ങളുടെ ആഭരണവും ഇഡി പിടിച്ചെടുത്തിരുന്നു.പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ശനിയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഓഗസ്റ്റ് മൂന്നു വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കൈക്കൂലിയാണ് ഈ പണമെന്ന് അർപ്പിത അന്വേഷണ ഉദ്യോഗസ്ഥരോടു പറ‍ഞ്ഞതായാണു റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *