കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ കേരളത്തില്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

20 മുതല്‍ 25 പേരെ ഒരു പോസിറ്റിവ് കേസില്‍ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റിയും പഠനം നടത്തണം.

രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്നാണ്. ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ ആകെ സ്ഥിരീകരിച്ചത് 46,759 കേസുകളാണ്. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും. നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ.

ടിപിആറിന് പകരം ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുത്തും. 19.22 ശതമാനമാണ് ഇന്നലെത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരുടെ എണ്ണം ദിവസം 32000 ലേക്ക് എത്തി. ഓണത്തിന് സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *