മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി എംപി ഹൈബി ഈഡന്‍.മോൻസണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു മോൻസണെതിരായ കേസിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്ന് ഹൈബി ഈഡൻ അറിയിച്ചു. മോൻസൺ രക്ഷാധികാരിയായുള‌ള പ്രവാസി സംഘടന ക്ഷണിച്ചതുകൊണ്ടാണ് ഒരു തവണ അവിടെ പോയത്. താൻ എംഎൽ‌എയായിരുന്നപ്പോഴാണ് അവിടെ പോയത്. അദ്ദേഹത്തിന്റെ മ്യൂസിയം താൻ കയറി കണ്ടിട്ടില്ല. പരാതിയിൽ തന്റെ പേര് വലിച്ചിഴച്ചതുകൊണ്ടാണ് ഇത്തരത്തിൽ ഇപ്പോൾ പ്രതികരിക്കുന്നതെന്നും ഹൈബി പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പരാതിക്കാര്‍ അനാവശ്യമായി പേരുകള്‍ വലിച്ചിഴയ്ക്കുന്നു. മാധ്യമ വാര്‍ത്തകളില്‍ പേര് വന്നതും തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതിയിലുമാണ് തന്റെ പേരുള്ളത്. തന്റെ ചിത്രം കാണിച്ച് പണം തട്ടിയെന്ന ആരോപണത്തില്‍ യുക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം. പരാതിക്കാരും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അതിനെതിരെ നിയമ നടപടി സ്വീകരിക്കും. വാര്‍ത്തകള്‍ നല്‍കുന്നത് സ്വാഭാവികം, എന്നാല്‍ തെറ്റാണ് എന്ന് വ്യക്തമായാല്‍ പിന്‍വലിക്കാന്‍ തയ്യാറാവണം എന്നും ഹൈബി ചൂണ്ടിക്കാട്ടി. കെ.സുധാകരൻ മോൻസന്റെ സമീപം ചികിത്സയ്‌ക്ക് പോയിരുന്നതായി തനിക്കറിയില്ല. അദ്ദേഹം പലയിടത്തും ചികിത്സയ്‌ക്ക് പോയിരിക്കാം. തന്റെ ചിത്രം കണ്ടാണ് പരാതി നൽകിയത്. ചിത്രം കണ്ട് പണം നൽകാൻ പോകുന്നവർ മിനിമം തങ്ങളെപ്പോലെ പൊതുരംഗത്തുള‌ളവരെ വിളിച്ച് ചോദിക്കാൻ ശ്രമിക്കണമെന്നും ഹൈബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *