മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ പരാതി നല്‍കിയ പെണ്‍കുട്ടി വൈദ്യ പരിശോധനയ്ക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ ഭീഷണി. ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായും മോന്‍സന് അനൂകൂലമായ സംസാരിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കി.ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണു എറണാകുളം നോര്‍ത്ത് പൊലീസ് മോന്‍സനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. മോന്‍സന്റെ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായും ആ രോപണമുണ്ട്. മകള്‍ക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു കലൂരിലെ വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു പരാതി.
രണ്ട് വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കേളേജിലെത്തിയത്. ഒപ്പം സഹോദരന്റെ ഭാര്യയുമുണ്ടായിരുന്നു.വൈദ്യ പരിശോധനയ്ക്ക് മറ്റൊരു റൂമിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് ഡോക്ടര്‍മാര്‍ കൂടി ചോദ്യം ചെയ്തു. മോന്‍സണെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. പിന്നീട് ഡോക്ടര്‍മാര്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചു. മുറിയില്‍ നിന്ന് പോവാന്‍ ശ്രമിച്ച തന്നെയും ഇതറിഞ്ഞ ബന്ധുവിനെയും പിടിച്ചിരുത്തി മുറിയുടെ വാതില്‍ കുറ്റിയിട്ടെന്നും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുമാണ് ഡോക്ടര്‍മാരുടെ മുറിയിലുണ്ടായിരുന്നത്. പുറത്തേക്ക് പോയേ പറ്റൂ എന്ന് പറഞ്ഞ് ഇവര്‍ ബഹളം വെച്ചതോടെ വാതിലിന്റെ കുറ്റി തുറന്നു. പരിശോധനയ്ക്കിടെ പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് ഡോക്ടര്‍മാരും ഫോണില്‍ പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. അറിയേണ്ട കാര്യങ്ങള്‍ മാത്രമേ പരിശോധനയ്ക്കിടെ ചോദിച്ചിട്ടുള്ളു എന്നാണ് അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *