കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ ഉൾപ്പെടെ കെമിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം യുവതി മരിച്ചെന്ന ആരോപണം ഉയർന്നത്. കൂടരഞ്ഞി സ്വദേശി ബിന്ദു(45) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇഞ്ചക്ഷൻ നൽകി, പിന്നാലെ പൾസ് താഴുകയും മരിക്കുകയുമായിരുന്നു. മരുന്ന് മാറി കുത്തിവച്ചെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
