ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്. രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയായിരുന്നു. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയത് , യുവതി മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കുകയും ചെയ്തുവെന്നാണ് ഗുരുതരമായ ആരോപണം.20 പേജ് വരുന്ന മൊഴിയാണ് യുവതി പൊലീസിന് നൽകിയത്. താൻ നേരിട്ട് ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇന്നലെ അഞ്ചര മണിക്കൂറുകളോളം മൊഴിയെടുക്കൽ നീണ്ടുപോയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് രാഹുൽ പാലക്കാട് വിട്ടെന്നാണ് സൂചന. എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ സംസാരിച്ചെന്നും വിവരങ്ങളുണ്ട്. ഇന്നലെ എംഎൽഎയ്ക്ക് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പീഡന പരാതി നാടകമാണെന്നും വാട്സാപ്പ് ചാറ്റ് രാഹുലിൻ്റേതാണെന്ന് എന്താണ് ഉറപ്പെന്നും അഭിഭാഷകൻ ചോദിച്ചു. പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും ജോർജ് പൂന്തോട്ടം പ്രതികരിക്കുകയുണ്ടായി.

അതേസമയം. അറസ്റ്റുണ്ടാകുമെന്ന ഭയത്തെത്തുടർന്ന് എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അടൂരിലുള്ള വീട്ടിലും ഇതുവരെ രാഹുൽ എത്തിയിട്ടില്ല. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വീട്ടിൽ സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *