ലോകത്തിലെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.മറാത്തിയിലേക്ക് ‘ഭാരത് മാർഗ്’ എന്ന പേരിൽ വിവർത്തനം ചെയ്ത ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ അൺസെർട്ടെയ്ൻ വേൾഡ്’ എന്ന സ്വന്തം പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എസ് ജയശങ്കര്‍.
ലോകം കണ്ട ഏറ്റവും മഹാരഥന്മാരായ നയതന്ത്രജ്ഞര്‍ കൃഷ്ണനും ഹനുമാനുമാണ്. ഹനുമാന്‍ നയതന്ത്രത്തിനപ്പുറവും പോയ ആളാണ്. ഏല്‍പ്പിച്ച ദൗത്യവും കടന്ന് സീതയേയും കണ്ടു ലങ്കയും കത്തിച്ചു. തന്ത്രപരമായ ക്ഷമയില്‍ കൃഷ്ണനാണ് ഏറ്റവും വലിയ മാതൃക. ശിശുപാലന്റെ നൂറു തെറ്റുകള്‍ ക്ഷമിക്കുമെന്ന് അദ്ദേഹം വാക്കു നല്‍കി. നൂറു തികഞ്ഞാല്‍ അദ്ദേഹം ശിശുപാലനെ വധിക്കും. അത് നല്ല തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് വേണ്ട ധാര്‍മ്മികഗുണമാണ്, ജയശങ്കര്‍ പറഞ്ഞു.
കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രയെ ജയശങ്കർ ഉപമിച്ചത് “മൾട്ടിപോളാർ ഇന്ത്യ” എന്നാണ്. അർജുനന്‍റെ പുത്രനായ അഭിമന്യുവിനെ കൗരവ പക്ഷം ക്രൂരമായി വധിച്ചു. മകന്റെ മരണത്തില്‍ പ്രതികാരം ചെയ്യാൻ, അർജുനൻ ജയദ്രഥനെ അടുത്ത ദിവസം വൈകുന്നേരത്തോടെ കൊല്ലുമെന്നും പരാജയപ്പെട്ടാൽ കത്തുന്ന ചിതയിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും പ്രതിജ്ഞ ചെയ്തു. കൗരവർ ജയദ്രഥനെ ഒളിപ്പിച്ചു. കൃഷ്ണന്‍ സുദര്‍ശനചക്രം കൊണ്ട് സൂര്യനെ മറച്ചു. സൂര്യന്‍ അസ്തമിച്ചെന്ന് കരുതി ജയദ്രഥന്‍ അര്‍ജുനന്‍റെ മുന്നിലെത്തി. ഉടനെ കൃഷ്ണൻ അർജുനനോട് വേഗം അമ്പെയ്യാൻ ആവശ്യപ്പെട്ടെന്നും മന്ത്രി വിശദീകരിച്ചു.
