ഇൻറർവ്യൂ ബോഡുകൾ ഉദ്യോഗാർത്ഥികൾക്ക് മാർക്ക് നല്കുന്നതിലെ നടപടികൾ സ്വയം വിശദീകൃതവും സുതാര്യവുമായിരിക്കാൻ യൂണിവേഴ്സിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിവിധ വിഭാഗങ്ങളിലെ മികവുകൾ ചേർത്ത് മാർക്ക് നല്കുമ്പോൾ ഓരോ വിഭാഗത്തിനും എത്ര മാർക്കാണ് തനിക്ക് ലഭിച്ചത് എന്നറിയാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ട്. സ്‌കോർഷീറ്റ് തയാറാക്കുമ്പോൾ മാർക്കിന്റെ വിശദാംശം തരം തിരിച്ച് രേഖപ്പെടുത്തണം. ഇത് ആവശ്യാനുസരണം ഉദ്യോഗാർത്ഥികൾക്ക് നല്കുകയും വേണം. അത് ഭാവിയിൽ അവർക്ക് നില മെച്ചപ്പെടുത്താനും ഉപകരിക്കുമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ നിയമനങ്ങളിൽ സ്‌ക്രീനിംഗ് കമ്മറ്റിയും ഇൻറർവ്യൂ ബോഡും തനിക്ക് നല്കിയ മാർക്കിന്റെ വിശദാംശം തേടിയ പത്തനംതിട്ടയിലെ ഡോ. ശ്രീവൃന്ദ നായരുടെ പരാതി തീർപ്പാക്കിയ കമ്മിഷണർ എ.എ. ഹക്കിമാണ് ഇൻറർവ്യൂ ബോഡിന്റെ നടപടിയിൽ സുതാര്യതയില്ലെന്ന് കണ്ട് നിർദ്ദേശം ഉത്തരവായി പുറപ്പെടുവിച്ചത്.

ആകെ 14 പേർ അപേക്ഷിച്ചപ്പോൾ 12 പേരെ അയോഗ്യരാക്കിയ സ്‌ക്രീനിംഗ് കമ്മറ്റിയും രണ്ടു പേരെ പരിഗണിച്ച ഇൻറർവ്യൂ ബോഡും മാർക്കുകൾ വിവിധ മേഖലകളിലേത് ഒന്നിച്ച് രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. സ്‌കോർ ഷീറ്റിൽ ഇവയുടെ പിരിവുകൾക്ക് പ്രത്യേകം മാർക്ക് ഇടാതിരുന്നതും ഉചിതമായില്ലെന്ന് കമ്മിഷൻ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *