ക്യാൻസർ രോഗികൾക്ക് സർക്കാർ നൽകുന്ന ആശ്വാസത്തുക ₹1000ൽ നിന്ന് ₹2000 ആയി വർധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് ജനശബ്ദം ന്യൂസിന്റെ ലേഖികസ്വീകരിച്ചത്.

പത്ത് വർഷങ്ങൾക്ക് മുൻപ് കഴുത്തിന്റെ ഭാഗത്ത് ഒരു ഗ്രന്ഥി (ഗ്ലാൻഡ്) പ്രത്യക്ഷപ്പെട്ടതോടെയാണ് ലേഖികയുടെ രോഗയാത്ര ആരംഭിച്ചത്. പരിശോധനകൾക്കൊടുവിൽ ക്യാൻസറാണെന്ന് സ്ഥിരീകരിക്കുകയും തുടർന്നുള്ള ചികിത്സയിലൂടെ രോഗം ഭേദമാകുകയും ചെയ്തു. എന്നാൽ ചികിത്സാനന്തര കാലഘട്ടത്തിൽ ക്യാൻസർ രോഗികൾക്ക് സർക്കാർ നൽകുന്ന ആശ്വാസത്തുക വെറും ₹1000 മാത്രമായിരുന്നു.

ഈ തുക രോഗബാധിതർക്കുണ്ടാകുന്ന മാസാന്ത ചെലവുകളോട് താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണെന്ന ആശങ്ക ലേഖിക പലപ്പോഴും തുറന്നുപറഞ്ഞിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ‘സി എം വിത്ത് മി’ എന്ന ഒരു ഫോൺകോളിലൂടെയുള്ള പരിപാടിയിൽ പങ്കെടുത്ത ലേഖിക, ക്യാൻസർ രോഗികൾക്ക് നൽകുന്ന ഈ തുക വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചു.

ആവശ്യം പരിഗണിക്കാമെന്ന മറുപടി ലഭിച്ചെങ്കിലും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം ബന്ധപ്പെട്ട ഓഫിസുകളിൽ നിന്ന് വിശദമായ വിവരങ്ങൾ ചോദിച്ചറിയുകയും വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്തു.
ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ബജറ്റ് സമ്മേളനത്തിൽ ക്യാൻസർ രോഗികൾക്ക് നൽകുന്ന ആശ്വാസത്തുക ₹1000ൽ നിന്ന് ₹2000 ആയി വർധിപ്പിച്ചതായി പ്രഖ്യാപിച്ചത്.

“രോഗം ശമിച്ചെങ്കിലും, ഈ തീരുമാനം പോലുള്ള ആശ്വാസവാക്കുകളും ഈ സാമ്പത്തിക സഹായവും വലിയ സന്തോഷമാണ് നൽകുന്നത്. ഇത് അനേകം രോഗികൾക്ക് വലിയ കരുത്താകും,” എന്നായിരുന്നു ലേഖയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *