കാസര്‍കോട് സ്വദേശിയായ പ്രവാസി ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലില്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദനമേറ്റെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
തടവില്‍ പാര്‍പ്പിച്ച സംഘത്തില്‍ നിന്നും കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് അബൂബക്കര്‍ സിദ്ധിഖിന്റെ സുഹൃത്ത് അന്‍സാരി വെളിപ്പെടുത്തി. മുളവടി, ചുറ്റികയുടെ പിടി എന്നിവ കൊണ്ട് സംഘം മര്‍ദ്ദിച്ചു. കയറില്‍ തലകീഴായി കെട്ടിത്തൂക്കി ശരീരം മുഴുവന്‍ മര്‍ദ്ദിച്ചെന്നും അന്‍സാരി വ്യക്തമാക്കി. അബൂബക്കര്‍ സിദീഖിനെ മര്‍ദിക്കാന്‍ സംഘം പറഞ്ഞു. എന്നാല്‍ അത് വിസമ്മതിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സിദ്ധിഖിന്റെ മുന്നില്‍ വച്ച് സഹോദരന്‍ അന്‍വറിനേയും തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. സംഘാംഗങ്ങളെ കണ്ടാല്‍ തിരിച്ചറിയുമെന്നും അന്‍സാരി പറയുന്നു.
ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് അബൂബക്കര്‍ സിദീഖിന്റെ സഹോദരന്‍ അന്‍വര്‍ ഹുസൈനും നേരെത്തെ പറഞ്ഞിരുന്നു.
