ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതില്‍ സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.ഡിസിസി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിൽ മനോ വിഷമമുണ്ട്. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി രണ്ട് വട്ടം ചര്‍ച്ച നടത്തി. അദ്ദേഹം പ്രൊപ്പോസല്‍ തന്നു. കയ്യിലെ ഡയറിയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രൊപ്പോസല്‍ മാധ്യമങ്ങളെ കാണിച്ചാണ് കെ.സുധാകരന് ഇക്കാര്യം വിശദീകരിച്ചത്.
കോൺഗ്രസ് പാർട്ടി പുനസംഘടന പല തവണ നടന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ ആളുകൾ മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ പരിഗണിക്കപ്പെട്ടത്. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രം ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. മറ്റുള്ളവരോട് വിഷയം ചർച്ച ചെയ്യാൻ ഇവർ തയ്യാറായിരുന്നില്ല. ഏത് തലത്തിലാണ് ഇവർ ചർച്ച നടത്തിയതെന്ന് വ്യക്തമാക്കട്ടെ. വർക്കിംഗ് പ്രസിഡൻ്റായിരുന്ന തന്നോട് ഒരിക്കൽ പോലും ചർച്ച നടത്തിയിട്ടില്ല. പക്ഷേ ഇത്തവണ ഈ ലിസ്റ്റിൽ ഉമ്മൻ ചാണ്ടിയുമായി 2 തവണ ചർച്ച നടത്തിയിരുന്നെന്നും സുധാകരൻ പറഞ്ഞു. എല്ലാ ജില്ലകളിലേക്കും ഉമ്മൻ ചാണ്ടി പേരുകൾ നൽകിയിരുന്നു. പാർട്ടിക്ക് നൽകിയ പേരുകൾ ഉമ്മൻ ചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. നടപടി ശരിയായോ എന്ന് ഉമ്മൻ ചാണ്ടി തന്നെ പരിശോധിക്കണം. രമേശ് ചെന്നിത്തലയുമായും രണ്ട് തവണ സംസാരിച്ചിരുന്നു. ചെന്നിത്തല റിട്ടൺ ലിസ്റ്റ് തന്നിരുന്നില്ലെന്നത് ശരിയാണ്. പക്ഷേ ചർച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യമാണ്.രമേശ് ചെന്നിത്തല ആരുടെയും പട്ടിക തന്നിരുന്നില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പട്ടിക ഉണ്ടാക്കിയത്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇങ്ങനെ ചര്‍ച്ച നടത്തിയൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.രമേശ് പാർട്ടി വിരുദ്ധമായ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയുടേത് അഭിപ്രായപ്രകടനമാണെന്നുമായിരുന്നു മുതിർന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി.
