മോന്‍സണ്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മോന്‍സണിന്റെ വീട്ടില്‍ പോയ ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസ്സിലായില്ലേ എന്നും ചോദിച്ച കോടതി കേസില്‍ ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് നല്‍കിയ സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും നിരീക്ഷിച്ചു.

മോന്‍സണ്‍ കേസില്‍ പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു. മോന്‍സണിന്റെ വീട് സന്ദര്‍ശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേ എന്നാണ് കോടതിയുടെ ചോദ്യം.

നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ എന്നും കോടതി ചോദിക്കുന്നു. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോന്‍സണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.

ഇവര്‍ ആര് ക്ഷണിച്ചിട്ടാണ് പോയത്? 2019 മെയ് മാസം 11ാം തിയ്യതിയാണ് മോന്‍സണിനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോന്‍സണ്‍ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. മോന്‍സണിനെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നല്‍കി. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് പോലീസ് അന്വേഷിച്ചാല്‍ മതിയാകുമോ എന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *