രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നാണ് പരിഹാസം.

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യതയുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയാണെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് മടങ്ങി എത്തിയതായി സൂചന. ജില്ല വിട്ടാൽ മുൻ‌കൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് മടങ്ങിയെത്തിയതെന്നാണ് നിഗമനം. മുൻ‌കൂർ ജാമ്യം ലഭിച്ചാൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് രാഹുലിന് ലഭിച്ച നിർദേശം. ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന നിർദേശവും നൽകി. എംഎൽഎയുടെ രണ്ട് വാഹനങ്ങൾ ഫ്ലാറ്റിലും ഓഫീസിലുമായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രാഹുൽ കേരളം വിട്ടെന്ന സൂചനയും ലഭിച്ചിരുന്നു.

അതിനിടെ പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി വേദികളിൽ വിലക്ക് ഏർപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം. പാർട്ടിയുടെ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് DCC കൾക്ക് നിർദേശം നൽകും. പീഡന കേസിൽ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും വിലക്ക് തുടരും.
കോൺഗ്രസ് ഹൈക്കമാൻഡാണ് നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *