മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഗുണ്ടാ ആക്രമണം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ എം.ബി സ്നേഹില്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. സംഘര്‍ഷ ദൃശ്യങ്ങള്‍പുറത്ത്. സ്ഫോടക വസ്തു എറിഞ്ഞതിനുശേഷം ഹോക്കി സ്റ്റിക്കുകളും മാരകായുധങ്ങളുമായി അക്രമികള്‍ ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് പരാതി. ശേഷം അക്രമം അഴിച്ച് വിടുകയായിരുന്നു. കായികവിഭാഗത്തിലെ ചില വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടമെന്നാണ് പരാതി.

നൂറിലേറെ വരുന്ന സംഘമാണ് ഹോസ്റ്റലില്‍ അതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചത് കൂടാതെ ഹോസ്റ്റലിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡിഎസ് യുവിന്റെ നേതൃത്വത്തില്‍ നടന്ന കായിക മത്സര ദിവസം വിദ്യാര്‍ഥിനികളോട് കായികവിഭാഗത്തിലെ ചിലര്‍ മോശമായി പെരുമാറിയിരുന്നു. അത് ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് അക്രമണം ഉണ്ടായതെന്ന് സംശയിക്കുന്നു.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ എം.ബി സ്നേഹിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ യൂണിവേഴ്സിറ്റി അധികൃതരും പോലീസും തയ്യാറാവണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *