തിരുവനന്തപുരം: വരുന്ന അഞ്ച് വർഷക്കാലയളവിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് പ്രധാന പ്രവർത്തന അജണ്ടകൾ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ വ്യവസായ സൗഹൃദമാക്കുക, എല്ലാ ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന, കഴിവുകളെ അംഗീകരിക്കുന്ന, യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ആത്മവിശ്വാസം പകരുന്ന ഒരു പുതിയ കേരളമാണ് തന്റെ കാഴ്ച്ചപ്പാടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ വ്യവസായങ്ങൾ ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന രീതിയിൽ സംസ്ഥാനത്തെ മാറ്റുക. കേരളത്തിലെ 14 ജില്ലകളിലും അത്യാധുനിക ടെക് ഹബ്ബുകൾ സ്ഥാപിക്കുക. യുവാക്കൾക്ക് ആഗോളതലത്തിൽ അവസരങ്ങൾ ഉറപ്പാക്കുന്ന സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ. സംസ്ഥാനത്തെ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വൻകിട വികസനം ഉറപ്പാക്കുക. നിക്ഷേപകരെ ആകർഷിക്കുന്ന സുതാര്യവും വേഗതയേറിയതുമായ സർക്കാർ സേവനങ്ങൾ എന്നിവയാണ് അഞ്ച് വർഷത്തേക്കുള്ള തൻ്റെ അഞ്ച് പ്രധാന പ്രവർത്തന അജണ്ടയെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ എം.എൽ.എ ഓഫീസ് ജൂൺ ആദ്യം മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ആംബുലൻസ് സേവനമുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങൾ ഈ ഓഫീസിൽ ഉണ്ടാകും. വികസന കാര്യങ്ങളിൽ ബി.ജെ.പി മണ്ഡലങ്ങളോട് സംസ്ഥാന സർക്കാർ വിവേചനം കാണിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും നേമത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് അവർ തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
