കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം 6 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. പ്രളയബാധിതര്‍ക്കായി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ 4 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടില്ല.

കേരളത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് വിവരം പുറത്തുവന്നത്. ചട്ടങ്ങള്‍ മറികടന്ന് വിദേശ സംഭാവന സ്വീകരിച്ചെന്നും ടെന്‍ഡര്‍ ഇല്ലാതെ യുണിടെക് എന്ന സ്ഥാപനത്തിന് നിര്‍മ്മാണ കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്നുമായിരുന്നു പരാതി. ഈ പരാതിയില്‍ അന്വേഷണം നടത്തിയാണ് സിബിഐ ആദ്യഘട്ട കുറ്റപത്രം എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.

യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ ഒപ്പുവച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതില്‍ നാല് കോടി പ്രതികള്‍ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് സിബിഐ കണ്ടെത്തല്‍. യുണിടെക് ഉടമയായ സന്തോഷ് ഈപ്പന്‍ 5 കോടി കൈക്കലാക്കിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. സന്തോഷ് ഈപ്പന്റെ കമ്പനിയായ സെയ്ന്‍ വെഞ്ചേഴ്‌സ് രണ്ടാം പ്രതിയും ലൈഫ് മിഷന്‍ മൂന്നാം പ്രതിയുമാണ്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് വാര്യര്‍, സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് മറ്റു പ്രതികള്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ കേസില്‍ ഏഴാം പ്രതിയാണെങ്കിലും ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എം ശിവശങ്കറിനെയും ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു വി ജോസിനെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ശിവശങ്കര്‍ അടക്കമുള്ള കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി സിബിഐ പിന്നീട് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *