കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ശമ്പളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ അനുവദിക്കണം എന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി അന്‍പത് കോടി വീതവും ഉത്സവബത്തയായി മൂന്ന് കോടിയും സെപ്തംബര്‍ ഒന്നാം തീയതിയ്ക്കകം അനുവദിക്കണമെന്നാണ്. ഇതിനെതിരായ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുളള ബാദ്ധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോര്‍പറേഷന്‍ നിയമപ്രകാരം രൂപീകരിച്ചതാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ മറ്റ് ബോര്‍ഡ്, കോര്‍പറേഷനുകള്‍ക്കുളള പരിഗണന മാത്രമേ കെഎസ്ആര്‍ടിസിയ്ക്കും സര്‍ക്കാരിന് നല്‍കാന്‍ കഴിയൂ എന്നും അതിനാല്‍ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം.

സാമ്പത്തിക പ്രതിസന്ധി മൂലം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ശമ്പളം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് 103 കോടി രൂപ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.

ഇതിനിടെ കെഎസ്ആര്‍ടിസിയില്‍ ഇന്ന് പെന്‍ഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് സാങ്കേതിക തകരാര്‍ മൂലം പെന്‍ഷന്‍ വിതരണം മുടങ്ങിയത്. രാവിലെ തന്നെ പെന്‍ഷന്‍ വാങ്ങാനെത്തിയ വയോധികരടക്കം നിരവധി പേര്‍ ഇതോടെ പ്രതിസന്ധിയിലായി.

Leave a Reply

Your email address will not be published. Required fields are marked *