മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് സർക്കാർ. മണ്ഡല- മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്‌ച മാത്രമാണ് ഉള്ളത്.അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്‌നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. പത്തനംതിട്ട,കോട്ടയം ജില്ലകളിലെ കളക്ടർമാർ, ജില്ലാ നേതാക്കളും, ജനപ്രതിനിധികളും പമ്പയിൽ വച്ച് ദേവസ്വം ബോർഡ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു.
കൊവിഡും, മഴക്കെടുതിയും കാരണം തീർഥാടനത്തിന് പരുമിതികൾ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേർ ഇതിനകം വെർച്വൽ ക്യു ദർശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ വകുപ്പുകൾക്കുമുള്ള പ്രവർത്തികളുടെ ടൈം ടേബിൾ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
