രാജ്യത്ത് 11 ദിവസവും ഇന്ധന വില കൂടിയതോടെ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ഡീസൽ വില നൂറ് രൂപ കടന്നു. . ജില്ലയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 100.14 രൂപയായി ഉയർന്നു.

കഴിഞ്ഞ പതിനൊന്ന് ദിവസത്തില്‍ സംസ്ഥാനത്ത് പെട്രോളിന് 6.98 രൂപ കൂട്ടി. ഇക്കാലയളവില്‍ ഡീസലിന് 6.74 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 111.28 രൂപയും, ഡീസലിന് 98.20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ 113.24, ഡീസല്‍ 100.14 രൂപയുമാണ് വില.

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വ്യാഴാഴ്ച കൂട്ടിയത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസ് വര്‍ധിച്ചു. ഡീസലിന് 6 രൂപ 70 പൈസയും കൂട്ടി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയിരുന്നു.

ഇന്ധന വിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധനവ് പതിവാകുകയാണ്.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ- യുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *