എടയാറിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയുടെ ഭൂഗർഭ അറയിൽ 200 ലധികം കന്നാസുകളിൽ രഹസ്യമായി സൂക്ഷിച്ച 8500 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, സ്പിരിറ്റ് കടത്തിലെ പ്രധാനിയായ കടയുടമ കലൂർ സ്വദേശി കുര്യൻ ഒളിവിലാണെന്നും അയാൾക്കുള്ള തെരച്ചിൽ ഊര്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പെയിന്റ് നിര്‍മാണത്തിന്റെ മറവിലാണ് എടയാറിലെ കമ്പനിയിലേക്ക് വ്യാപകമായി സ്പിരിറ്റ് കടത്തിയിരുന്നത്. ഗോവയില്‍നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചതെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ എറണാകുളം, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സ്പിരിറ്റ് ലോബിയെക്കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും സ്പിരിറ്റ് കടത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് എറണാകുളത്തുനിന്ന് ഒരു വാഹനത്തില്‍ ഇടുക്കിയിലേക്ക് സ്പിരിറ്റ് കടത്തുന്നതായി വിവരം ലഭിച്ചത്.ആലുവയിൽ വെച്ച് ഈ വാഹനം എക്‌സൈസ് പിടികൂടുകയും ആയിരം ലിറ്റർ സ്പിരിറ്റ് പിടികൂടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് എടയാറിലെ സ്പിരിറ്റ് ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.തുടർന്ന് എക്‌സൈസ് സംഘം കടയിലെത്തി പരിശോധന നടത്തുകയായിരുന്നു.

ജില്ലയിലെ വിവിധ കള്ളുഷാപ്പുകളിലേക്കടക്കം ഇവിടെനിന്ന് സ്പിരിറ്റ് കടത്തിയിരുന്നതായാണ് എക്‌സൈസിന്റെ സംശയം. പെയിന്റ് കമ്പനിയില്‍നിന്ന് ചില വിദേശമദ്യ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകളും കണ്ടെടുത്തിട്ടുണ്ട്. സ്പിരിറ്റ് ഉപയോഗിച്ച് കമ്പനിയില്‍ വ്യാജ മദ്യനിര്‍മാണം നടന്നിരുന്നതായും എക്‌സൈസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *