ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണി സംഘടിപ്പിച്ച മഹാറാലി പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനമായി. മഹാറാലിയില്‍ ഇന്‍ഡ്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരത് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഭഗവന്ത് മന്‍, മെഹബൂബ മുഫ്തി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍, ഡി. രാജ, ഫാറൂഖ് അബ്ദുല്ല, ഡെറിക് ഒബ്രിയന്‍ തുടങ്ങിയ നിരവധി നേതാക്കളാണ് പങ്കെടുത്തത്. അരവിന്ദ് കെജ്രിവാളിന് പൂര്‍ണ പിന്തുണ നേതാക്കള്‍ പ്രഖ്യാപിച്ചു. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചുകേള്‍പ്പിച്ചു.

‘നിങ്ങളുടെ സ്വന്തം കെജ്രിവാള്‍ ജയിലില്‍നിന്ന് നിങ്ങള്‍ക്കായി സന്ദേശം അയച്ചിരിക്കുന്നു. ഈ സന്ദേശം വായിക്കുന്നതിന് മുമ്പ് നിങ്ങളോട് ഒരു കാര്യം എനിക്ക് ചോദിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭര്‍ത്താവിനെ ജയിലില്‍ അടച്ചിരിക്കുന്നു. മോദി ചെയ്തത് ശരിയാണോ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കെജ്രിവാള്‍ ഒരു യഥാര്‍ത്ഥ ദേശസ്നേഹിയും സത്യസന്ധനുമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? കെജ്രിവാള്‍ ജയിലിലാണ്, അദ്ദേഹം രാജിവയ്ക്കണം എന്നാണ് ബിജെപിക്കാര്‍ പറയുന്നത്. അദ്ദേഹം രാജിവെക്കണോ? നിങ്ങളുടെ കെജ്രിവാള്‍ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല’ -സുനിത കെജ്രിവാള്‍ പറഞ്ഞു. സുനിതയുടെ ഓരോ ചോദ്യങ്ങള്‍ക്കും വലിയ ആരവത്തോടെയാണ് സദസ്സ് മറുപടി പറഞ്ഞത്.

‘ജയിലില്‍ ഇരുന്ന് വോട്ടല്ല ഞാന്‍ ചോദിക്കുന്നത്. പുതിയൊരു ഭാരതം നമുക്ക് നിര്‍മിക്കണം. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും നമ്മള്‍ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഏറെ താഴെയാണ്. ഞാനതില്‍ വളരെ ദുഃഖിതനാണ്. നമുക്കൊരുമിച്ചു പുതിയൊരു ഭാരതം നിര്‍മിക്കാം. എല്ലാവരും സമന്മാരാകുന്ന ഭാരതം. ശത്രുതയില്ലാത്ത ഭാരതം. ഇന്‍ഡ്യ മുന്നണി വെറും പേരില്‍ മാത്രമല്ല. അത് എല്ലാവരുടെയും മനസ്സിലുണ്ട്’ -അരവിന്ദ് കെജ്രിവാള്‍ സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *