കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയായ പി.വി. മാനസയെ വെടിവെച്ചു കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തോക്ക് കേന്ദ്രീകരിച്ച്. മരിച്ച രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കും.രാഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചത് 7.62 എം.എം പിസ്റ്റള്‍ ആണെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സാധരണക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്തതും സൈനികര്‍ക്ക് മാത്രം ഉപയോഗിക്കുന്ന തോക്കാണ് 7.62 എം.എം. പിസ്റ്റളെന്നും വിദഗ്ധര്‍ പറയുന്നു. ഇത് ഉപയോഗിച്ച് ഏഴ് റൗണ്ട് വരെ വെടിയുതിര്‍ക്കാമെന്നാണ് പൊലീസ് പറയുന്നത്.

തോക്കിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നതിനായി ബാലിസ്റ്റിക്ക് വിദഗ്ധര്‍ പരിശോധന നടത്തും. മാനസയുടെ തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. മാനസയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തും.

ഇരുവരുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളെജില്‍ വച്ചായിരിക്കും പോസ്റ്റ്മോര്‍ട്ടം. മാനസ താമിസിച്ചിരുന്ന വാടക വീട്ടില്‍ വച്ച് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ഒരേ ജില്ലക്കാരായ മാ‌നസയും രാഖിലും സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. ദീർഘനാൾ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് മാനസ പിൻമാറാൻ ശ്രമിച്ചു. ഇതോടെയാണ് രാഖിലിന്റെ ശല്യവും ഭീഷണിയും തുടങ്ങിയത്. വീട്ടുകൊരോട് പറഞ്ഞ് വിഷയം പൊലീസ് സ്റ്റേഷനിലെത്തി. ഡിവൈഎസ്പി ഓഫിസിൽ രാഖിലിനെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി. ഇനി ശല്യം ചെയ്യരുതെന്നു മുന്നറിയിപ്പ് നൽകിയിരുന്നു.

കോതമംഗലത്ത് നിന്ന് കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലേക്ക് പോയ രാഖിൽ തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും തോക്ക് കൊണ്ടു വന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 7.62 എംഎം പിസ്റ്റളാണ് മാനസയെ കൊല്ലാൻ രാഖിൽ ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന തോക്കാണ് ഇത്.

ഒരേ ജില്ലക്കാരാണെങ്കിലും സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു നിഗമനം. ഇരുകൂട്ടരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ കേസന്വേഷണത്തിനു കൂടുതൽ വ്യക്തത ലഭിക്കും. ദിവസങ്ങളോളം ആസൂത്രണംചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പോലീസിന്റെ നിഗമനം. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റര്‍ മാറിയുള്ള വാടകമുറി രാഖില്‍ കണ്ടെത്തി. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖിൽ ഇതിനിടയിൽ മാനസയെ ഫോണിൽ ബന്ധപ്പെട്ടു സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്.

രാഖില്‍ എത്തുമ്പോൾ മാനസയും മറ്റു രണ്ടു പെൺകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഖില്‍ മാനസയെ ബലമായി മുറിയിലേക്കു പിടിച്ചുകൊണ്ടുപോകുകയും തുടർന്നുണ്ടായ വാക്കേറ്റം വെടിവയ്പ്പില്‍ കലാശിച്ചെന്നുമാണ് പൊലീസ് നൽകിയ വിവരം.

Leave a Reply

Your email address will not be published. Required fields are marked *