തിരുവനന്തപുരം: കോഴിക്കോട്-വയനാട് യാത്രാ ദുരിതത്തിനു ശാശ്വത പരിഹാരമാവുന്ന ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്ക പാത നിര്‍മാണത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം 4 മണിക്ക് തറക്കല് ഇടൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും.

തുരങ്കപാത യാഥാര്‍ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി. കേന്ദ്ര സര്‍ക്കാറിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് തുരങ്ക പാത പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

8.73 കിലോമീറ്റര്‍ പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്വകാര്യ ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. ഒട്ടേറെ കടമ്പകള്‍ കടന്നാണ് അനുമതി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *