62-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കൊല്ലം പട്ടണം ഒരുങ്ങി കഴിഞ്ഞു. 2024 ജനുവരി 4 ന് രാവിലെ 9.00 ന് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ.എ.എസ് പതാക ഉയര്‍ത്തുന്നതാണ്. രാവിലെ 10 മണിക്ക് പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സ്‌കൂളുകളിലെ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം അരങ്ങേറും. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്. സ്വാഗതം ആശംസിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍, ചഗ പ്രേമചന്ദ്രന്‍ എം പി ,കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, മുകേഷ് എം എല്‍ എ,ചലച്ചിത്ര താരം നിഖില വിമല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

തുടര്‍ന്ന് പ്രധാന വേദിയില്‍ ദൃശ്യവിസ്മയം അരങ്ങേറും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും. മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. സംസ്‌കൃതോത്സവവും, അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും. അന്യംനിന്നു പോകുമായിരുന്ന നാടന്‍കലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്‌കൂള്‍ കലോത്സവം നല്‍കിയ സംഭാവന എടുത്ത് പറയേണ്ടതാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1000/ രൂപ നല്‍കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി കര്‍ത്താക്കളുടെ വിധിനിര്‍ണ്ണയത്തിനെതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അത്തരം ഇനങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

2009 മുതല്‍ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൂടി സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായതോടെ 239 (ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഉം, സംസ്‌കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ) ഇനങ്ങളിലായി 14,000-ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

2008- ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. കൊല്ലം ജില്ലയില്‍ ഇത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്.

ജനുവരി 8-ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും നടക്കും. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കുന്നു.

വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കുന്നതാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ക്ക് പുറമെ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *