ക്രിസ്തുമസ് ദിവസം രാജ്യത്തെമ്പാടും ക്രൈസ്തവർക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങൾ ഭരണഘടന നൽകുന്ന മൗലികാവശങ്ങൾക്ക് നേരെയുള്ള അക്രമമാണ് എന്ന് എ എ റഹീം എംപി. ജമ്മുവിലും മഹാരാഷ്ട്രയിലുമായി ക്രിസ്ത്യൻ വൈദികർക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ ആസൂത്രിത അക്രമങ്ങളുടെ തുടർച്ചയാണെന്നും, പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് എഎ റഹീം എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ജമ്മുവിലെ ആർഎസ് പുരയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനായ ബേബി ജേക്കബും കുടുംബത്തിനും നേരെ ക്രിസ്തുമസിൻ്റെ തലേദിവസമാണ് ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സമാനമായി, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം ക്രിസ്തുമസ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രാർത്ഥനാ യോഗം നടന്ന വീട്ടുടമയ്ക്കും ഭാര്യക്കുമെതിരെയും, അറസ്റ്റ് ചെയ്ത പുരോഹിതനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ നാല് പേർക്കെതിരെയും പോലീസ് കേസെടുത്തു.

ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും ക്രിസ്ത്യൻ മതവിഭാഗത്തിന് നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെ തുടർച്ചയാണെന്നും എ എ റഹീം എംപി പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നിയമങ്ങളെ പോലും വളച്ചൊടിക്കുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ഇത് നമ്മുടെ ഭരണഘടനാ മൂല്യങ്ങൾക്കെതിരും മതേതരത്വ പ്ലൂറലിസ്റ്റിക് സ്വഭാവത്തിന് ഭീഷണിയുമാണ്.

പാസ്റ്റർ ബേബി ജേക്കബും കുടുംബത്തിനുമെതിരെ അക്രമം നടത്തിയവരെ ഒരു സംരക്ഷണവും നൽകാതെ ഉചിതമായ ശിക്ഷ ഉറപ്പാക്കണം. നാഗ്പൂരിൽ അറസ്റ്റ് ചെയ്ത ഫാദർ സുധീറിനെയും കുടുംബത്തെയും ഉടൻ മോചിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഭരണഘടന പൗരന്മാർക്ക് നൽകുന്ന മതസ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *