എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയിൽ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിൽ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് സ്ഥാനമൊഴിയേണ്ട സാഹചര്യം ഉണ്ടായത്. ശരദ് പവാറിന്‍റെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്‍റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പിസി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തിൽ അന്തിമ തീരുമാനം പവാറിന്‍റേതാണെന്നും പി.സി.ചാക്കോ പറഞ്ഞു. സംഘടനാ കാര്യങ്ങൾ അടക്കം എല്ലാ വിഷയങ്ങളും ചർച്ചയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച ഔദ്യോഗിക തീരുമാനവും വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാറ്റം സംബന്ധിച്ച് ധാരണയുണ്ടായത്. ഒരാഴ്ച കാത്തിരിക്കാൻ പവാര്‍ അറിയിച്ചെങ്കിലും തീരുമാനം തോമസ് കെ തോമസിന് അനുകൂലമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്‍സിപി ജില്ലാ അധ്യക്ഷൻമാരും സംസ്ഥാന നേതൃത്വവും തോമസ് കെ തോമസിന് അനുകൂലമായാണ് നിലകൊണ്ടത്. ഇതോടെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി എകെ ശശീന്ദ്രൻ യോഗത്തിൽ അറിയിച്ചു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാക്കണമെന്നാണ് എകെ ശശീന്ദ്രന്‍റെ ആവശ്യം.അതേസമയം, മന്ത്രി മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് എൽഡിഎഫ് കണ്‍വീനര്‍ രാവിലെ കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചത്. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയെയും മന്ത്രി എകെ ശശീന്ദ്രനെയും തോമസ് കെ തോമസ് എംഎല്‍എയും വിളിപ്പിച്ചാണ് ഇന്ന് ചര്‍ച്ച നടന്നത്. ശശീന്ദ്രന്‍ രണ്ടു പിണറായി സര്‍ക്കാരിലും മന്ത്രിയായെന്നും പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഒരേയൊരു എംഎല്‍എയായ തന്നെ ഇനി പരിഗണിക്കണമെന്നുമായിരുന്നു തോമസിന്‍റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *