ജാർഖണ്ടിലെ ഗൊഡയിലെ അദാനി നിലയത്തിൽ നിന്നുള്ള വൈദ്യുതി ഇന്ത്യയിൽ വില്ക്കാൻ അനുമതിയായതോടെ 130 കിലോമീറ്റർ വിതണ ലൈൻ നിർമ്മിച്ച് ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കും. 1600 മെഗാവാട്ട് നിലയത്തിലെ വൈദ്യുതി വാങ്ങാൻ ബംഗ്ലാദേശ് നേരത്തെ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ബംഗ്ലാദേശിലെ സർക്കാർ മാറ്റത്തെ തുടർന്നാണ് വൈദ്യുതി ഇന്ത്യയിൽ തന്നെ വിൽക്കാനുള്ള അനുമതി.ഗൊഡയിലെ 1600 മെഗാവാട്ട് താപവൈദ്യുത നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ, 2017ലാണ് ബംഗ്ലാദേശ് സർക്കാർ അദാനി പവറുമായി കരാർ ഒപ്പുവെച്ചത്. എന്നാൽ സമീപ കാലത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ബംഗ്ലാദേശിൽ നിലവിൽ വന്ന ഇടക്കാല സർക്കാർ ഈ കരാർ പുനഃപരിശോധിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പനി ഇന്ത്യയിൽ വൈദ്യുതി വിൽക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ബിഹാറിലെ ലഖിസരായ് സബ് സ്റ്റേഷൻ വഴി ഇന്ത്യൻ ഗ്രിഡുമായി വൈദ്യുതി നിലയത്തെ ബന്ധിപ്പിക്കാനാണ് നീക്കം. 130 കിലോമീറ്റർ പ്രസരണ ലൈനും സബ്സ്റ്റേഷനിൽ അധിക സൗകര്യങ്ങളും ഇതിനായി അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് നിർമിക്കും.ഗൊഡ നിലയത്തിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള ബങ്ക സബ് സ്റ്റേഷൻ വഴി ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാൻ അനുവദിക്കണമെന്ന അദാനി കമ്പനിയുടെ ആവശ്യം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ തള്ളിയിരുന്നു. മറ്റ് സാധ്യതകൾ തേടാനായിരുന്നു ഉപദേശം. എന്നാൽ കണക്ടിവിറ്റി അനുമതി നൽകിയതിന് പിന്നാലെ, ഈ തീരുമാനം പ്രധാന ലൈനുകളിൽ അമിത ലോഡിന് കാരണമാവുമെന്ന വിമ‌ർശനവും ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *