കേന്ദ്ര പദ്ധതിയിലെ സബ്‍സിഡി പ്രതീക്ഷിച്ച് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ പെരുവഴിയില്‍. കേന്ദ്ര പദ്ധതിയായ സ്‍മാം വഴി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയവരാണ് കാശിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. എന്തുകൊണ്ടാണ് പണം വൈകുന്നതെന്നതിന്റെ കൃത്യമായ വിശദീകരണം ആർക്കും ലഭിക്കുന്നുമില്ല.എറണാകുളം മണീടുകാരന്‍ സജി പറമ്പിൽ പുല്ലുവെട്ടാൻ ഒരു വർഷം മുമ്പാണ് 30,000 രൂപ കൊടുത്തു പുല്ലുവെട്ട് യന്ത്രം വാങ്ങിയത്. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന കേന്ദ്ര പദ്ധതി പ്രകാരമാണ് സജി ഇത് വാങ്ങിയത്. പക്ഷേ കിട്ടേണ്ടിയിരുന്ന സബ് സിഡി തുക നാളിത്രയായിട്ടും കിട്ടിയിട്ടില്ല. കേന്ദ്ര പദ്ധതിയായ സ്മാം പ്രകാരം യന്ത്രങ്ങള്‍ വാങ്ങിയ കര്‍ഷകരെല്ലാം സജിയെ പോലെ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. സബ്‍സിഡിയായി കിട്ടേണ്ടുന്ന തുക ആര്‍ക്കും കിട്ടിയിട്ടുമില്ല.ഉപകരണം മുഴുവന്‍ വിലകൊടുത്ത് വാങ്ങിയ ശേഷം ചെലവായതിന്റെ പകുതി തുക കര്‍ഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് സ്‍മാം പദ്ധതി. പദ്ധതിയില്‍പ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉപകരണങ്ങള്‍ വാങ്ങിയവരാണ് പണം കിട്ടാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് പണം വൈകുന്നതെന്നതിന്റെ കൃത്യമായ വിശദീകരണം സംസ്ഥാന കൃഷി വകുപ്പും നല്‍കുന്നില്ല. അതേസമയം കേന്ദ്ര പദ്ധതിയിലെ തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതാണ് പദ്ധതിയ്ക്ക് വിനയായതെന്ന ആരോപണം ചില കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *