കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പൊലിസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിൻ്റെ പോർട്ടലിൽ 31107 പരാതികളാണ് സെപ്തംബർ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പൊലീസിൽ ചിലർ ജനങ്ങളുടെ യജമാനന്മാരെന്ന ഭാവത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്. പിരിച്ചുവിടൽ നടപടികൾ ഇനിയും തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റവാളികളായ ആരെയും പൊലീസിൽ തുടരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *