തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രൂവറി യൂനിറ്റിന് അനുമതി നല്‍കിയതിലുള്ള വിയോജിപ്പ് പരസ്യമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങള്‍ വികസന വിരുദ്ധരല്ല, പക്ഷെ കുടിവെള്ളം മറന്നുളള വികസനം വേണ്ടെന്ന് ബിനോയ് വിശ്വം. ഏത് വികസനമായാലും കുടിവെള്ളമാണ് പ്രധാനം. ഇതില്‍ കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം.

ബ്രൂവറി യൂനിറ്റിന് അനുമതി നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ ബിനോയ് വിശ്വവുമായി എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് സി.പി.ഐ. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സി.പി.എം നിലപാട്.

രണ്ട് ദിവസം മുമ്പ് സി.പി.ഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ എത്തിയാണ് എം.ബി. രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. ബ്രൂവറി പ്ലാന്റിന് അനുമതി നല്‍കിയ് കൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ, മന്ത്രിസഭ അംഗീകരിച്ച കാര്യത്തില്‍ പ്രത്യേകം ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് മന്ത്രി എം.ബി. രാജേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ബ്രൂവറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ അവശേഷിക്കുന്ന ആരോപണം കൂടി പുറത്തുവരട്ടെ. പരദൂഷണം എന്ന നിലയിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *