കെ പി സി സി നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് താനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ്. ഇപ്പോള്‍ എന്നോടൊന്നും ആലോചിക്കണമെന്ന് പറയുന്നില്ല. വെറും നാലണ മെമ്പര്‍ മാത്രമാണ്. ഉമ്മന്‍ചാണ്ടി അതുപോലെയല്ല, എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തരുത്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായിത്തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കോട്ടയത്ത് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇഷ്ടമില്ലാത്തവരെയും ഒരുമിച്ചു കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി.

സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഒരുമിച്ചു നില്‍ക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.

മുതിര്‍ന്ന നേതാവ് എന്ന് പറയുമ്പോള്‍ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. തനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളത്. ഇപ്പോള്‍ അച്ചടക്കത്തെ കുറിച്ച് പലരും സംസാരിക്കുന്നു. അതിനു മുന്‍കാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല- ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം ഞാനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചു. താന്‍ കെ.പി.സി.സി. പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവര്‍ത്തനമാണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *