
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ച പെയ്‌തത് 468 ശതമാനം അധിക മഴ. 69.6 മി.മീ. ലഭിക്കേണ്ടിടത്ത് 395. 5 മി.മീ. മഴയാണ് പെയ്‌തത്. പാലക്കാട് (976 ശതമാനം അധിക മഴ), കണ്ണൂർ (856), വയനാട് (670), കോഴിക്കോട് (566) എന്നി ജില്ലകളിലാണ് കൂടുതൽ മഴ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അധികമഴ ലഭിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. കെഎസ്‌ഇബിയുടെ കീഴിലുള്ള പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കി ജില്ലയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ അണക്കെട്ടുകളും ശനിയാഴ്ച പരമാവധി ജലനിരപ്പിലേക്ക് ഉയരും. എന്നാൽ, പ്രധാന ജലസേചന അണക്കെട്ടുകളായ ഇടുക്കി, മലമ്പുഴ, ബാണാസുരസാഗർ, പീച്ചി എന്നിവിടങ്ങളിൽ സംഭരണശേഷിയുടെ പകുതിയിലാണ് വെള്ളം. ഇടുക്കിയിൽ സംഭരണശേഷിയുടെ 38.69ശതമാനവും മലമ്പുഴയിൽ 34ഉം, ബാണാസുരസാഗറിൽ 29.93ഉം, പീച്ചിയിൽ 16ഉം ശതമാനമാണ് വെള്ളമുള്ളത്. കല്ലട, വാഴാനി, ചിമ്മിനി, വാളയാർ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം, പമ്പ, കക്കി, ഇടമലയാർ, ഷോളയാർ ഡാമുകളിലും 50 ശതമാനത്തിൽ താഴെയാണ് വെള്ളം. പതിമൂന്ന് ഡാമുകളിൽ മുൻകരുതലിന്റെ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കുന്നു. കോഴിക്കോട് കുറ്റ്യാടി അണക്കെട്ടിന് രണ്ടാംഘട്ട മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) നൽകി. ഇവിടെ സംഭരണശേഷിയുടെ 90.14 ശതമാനം ജലമുണ്ട്. നെയ്യാർ ഡാമിന് ഒന്നാംഘട്ട മുന്നറിയിപ്പ് നൽകി. നാലു ഷട്ടറുകളും 20 ശതമാനം വീതം ഉയർത്തി.
