
നാലായിരത്തിലേക്ക് അടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ. നിലവിൽ 3,961 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ നാല് മരണവും റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ 1,435 പേർ നിലവിൽ കൊവിഡ് ബാധിതരാണ്. 31 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡൽഹിയിൽ 483, മഹാരാഷ്ട്ര 506, ഗുജറാത്ത് 338 കേസുകൾ എന്നിങ്ങനെയാണ് കണക്കുകൾ. കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകൾ വർദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിലവിലുള്ള വാക്‌സിനുകൾ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നു.
