
നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് റാപ്പർ വേടൻ. താൻ ഒരു സ്വതന്ത്ര പാട്ടെഴുത്തുകാരനാണെന്നും ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ല താനെന്നും വേടൻ പറഞ്ഞു.നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് കൂടുതൽ പറഞ്ഞ് കുഴപ്പത്തിൽ ആകാൻ താനില്ലെന്നും സ്ഥാനാർത്ഥികളിൽ കൂടുതൽ ഇഷ്ടം എം സ്വരാജിനോടാണെന്നും വേടൻ പറഞ്ഞു.
ഒരുപാട് കാര്യങ്ങൾ വേറെ തീർക്കാനുണ്ട് അതിന് ശേഷം പ്രതികരിക്കാം. വലിയ രാഷ്ട്രീയ നാടകങ്ങൾ നടക്കുന്നുണ്ട്. സ്വന്തമായി രാഷ്ട്രീയ പാർട്ടിയെ പറ്റി ആലോചിക്കുന്നില്ല. സ്വതന്ത്ര സംഗീതജ്ഞനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. 7 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 47 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.
ഇടതുമുന്നണി സ്ഥാനാർത്ഥി എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.
