ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്.യശ്വന്ത് വര്‍മയോ, ബന്ധപ്പെട്ടവരോ അറിയാതെ പണം വീട്ടിൽ സൂക്ഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജഡ്ജിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.

പഞ്ചാബ്-ഹരിയാന, ഹിമാചൽ, കർണാടക ചീഫ് ജസ്റ്റിസുമാർ അംഗങ്ങളായ ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പത്ത് ദിവസം നീണ്ട അന്വേഷണത്തിൽ 55 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. ഇലക്ട്രോണിക് തെളിവുകളും ശേഖരിച്ചിരുന്നു. അന്വേഷണത്തിൽ പണം ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം അവിടെ സൂക്ഷിക്കാൻ ആകില്ല. ജഡ്ജിയുടെ കുടുംബമാണ് സ്റ്റോർ റൂമിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. വലിയ തുകയുടെ പണമാണ് ഉണ്ടായിരുന്നത്. കത്തിക്കരിഞ്ഞ നിലയിൽ അഞ്ഞൂറിൻറെ കെട്ടുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. ഇതിൻറെ ഫോട്ടോയും ഉദ്യോഗസ്ഥർ എടുത്തു. എന്നാൽ പണം കണ്ട കാര്യം പുറത്തുപറയരുതെന്ന് ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, മൊഴികളും, ഇലക്ട്രോണിക് തെളിവുകളും നിരാകരിക്കാൻ ജഡ്ജിക്കായില്ല. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് ശർമ്മക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നതാണ് ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ട്. മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. നിയമ മാധ്യമ സ്ഥാപനമായ ദി ലീഫ്‌ലെറ്റ് ആണ് അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടത് .

Leave a Reply

Your email address will not be published. Required fields are marked *