നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ തുറന്നുകാട്ടി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.കുണ്ടറയിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി ജെ മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനയശീലനായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പി സി വിഷ്ണുനാഥാണ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതില്‍ തോറ്റ ഏക മന്ത്രിയും മേഴ്സിക്കുട്ടിയമ്മയാണ്. 4454 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയത്.
പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നും സിപിഐ റിപ്പോര്‍ട്ട് പറയുന്നു പാലാ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള കാരണം കേരളാ കോൺഗ്രസ് എമ്മും അവരുടെ നേതാവുമാണ് . പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ജനകീയത. കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെ ഒരുവിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വി ഡി സതീശൻ വിജയിച്ച പറവൂരിൽ സിപിഎമ്മിൻ്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നു എന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്. ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണ്. ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കരുനാഗപ്പള്ളിയിലെ തോൽവിയിലും സിപിഎമ്മിനെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.അതേസമയം, പീരുമേട്ടിലും മണ്ണാർക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തൽ. നാട്ടികയിൽ മുൻ എം.എൽ.എ. ഗീത ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചില്ലെന്നും വിമർശനം. മണ്ണാർക്കാട് മണ്ഡലത്തിലെ തോൽവിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്.
