പാലക്കാട് നെന്മാറയിൽ 10 വർഷക്കാലം ഒറ്റമുറിയിൽ പുറം ലോകം അറിയാതെ നിറഞ്ഞ പ്രണയം ഇന്ന് വിവാഹത്തിലേക്ക് എത്തുന്നു. റഹ്മാൻ സജിതയെ നിയമപരമായി വിവാഹം കഴിക്കും. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇവർ വിവാഹിതരാകുന്നത്.
2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാൻ സജിതയെ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. 2021 മാർച്ചിൽ ഒളിജീവിതം അവസാനിപ്പിച്ച് ഇവർ ഒറ്റമുറിയിൽ നിന്ന് ഇറങ്ങി സമീപത്തുള്ള വാടക വീട്ടിലേക്ക് മാറുകയായിരുന്നു. സംഭവം വലിയ ചര്‍ച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിത മൊഴി നല്‍കിയത്.
റഹ്‌മാനും സജിതയും ഇപ്പോൾ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് കഴിയുന്നത്. റഹ്‌മാനെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയുന്നു. ഇതിനിടയിൽ റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ച് കാണുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയജീവിതത്തിന്റെ ചരിത്രം പുറംലോകമറിഞ്ഞത്.
ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികൾ സ്വീകരിച്ചത്.
