തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രതികരണവുമായി ശശി തരൂര്‍ എംപി. തനിക്കെതിരേ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കളുടെ ആധികാരികത എന്താണെന്ന് അദ്ദേഹം ചോദിച്ചു. തരൂര്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന കോണ്‍ഗ്രസില്‍ ഉള്ളതായി കണക്കാക്കുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

‘ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണം. ആരാണ് ഇതൊക്കെ പറയുന്നത്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. മറ്റുള്ളവരുടെ പെരുമാറ്റത്തേക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക് കഴിയില്ല. അവരുടെ പെരുമാറ്റത്തേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ’, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ സംബന്ധിച്ച ചോദ്യത്തോട് തരൂര്‍ പ്രതികരിച്ചു.

ശശി തരൂര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്താത്തിടത്തോളം അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു പാര്‍ട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തരൂരിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂര്‍ ഇപ്പോള്‍ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

മുരളീധരന്റെ പ്രതികരണത്തിനു പിന്നാലെ തരൂര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും പറഞ്ഞിരുന്നു. പാര്‍ട്ടി പുറത്താക്കുന്നതുവരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ല, അത് സംഭവിക്കാന്‍ പോകുന്നില്ല. പക്ഷേ, അദ്ദേഹം പുറത്താക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം സ്വയം പുറത്തുപോകുന്നതാണ് നല്ലത്, ഉണ്ണിത്താന്‍ പറഞ്ഞു. തരൂരിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *