കുന്ദമംഗലം : കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുന്ദമംഗലം പെരിങ്ങൊളം സ്വദേശി മന്നംപറമ്പത്ത് വീട്ടില്‍ വിജേഷ് എന്ന പൈങ്കിളി (39) യെയാണ് പിടികൂടിയത്. ചാത്തമംഗലം കൂഴക്കോട് നിന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നിധിന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, സി.പി.ഒമാരായ ബിജു, മുഹമ്മദ് ഷമീര്‍, ഹോംഗാര്‍ഡ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മരണംവരെ സംഭവിക്കാവുന്ന ദേഹോപദ്രവം ഏല്‍പ്പിച്ചതിനും രാത്രി കാലങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഗ്ലാസുകളും മറ്റും അടിച്ചുപൊട്ടിച്ച് നാശനഷ്ടം വരുത്തിയതിനും ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മറ്റുമായി പ്രതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. തുടരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ഉത്തരവ് പ്രകാരം പ്രതി കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ പ്രവേശിക്കരുതെന്നും എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നുമുള്ള കാപ്പ നിബന്ധന 2025ല്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ ജൂലൈ മാസം പ്രതിയും സുഹൃത്തും ചേര്‍ന്ന് ചാത്തമംഗലം സ്വദേശി ആകര്‍ഷിനെ വീട്ടില്‍വെച്ച് മര്‍ദ്ദിക്കുക വഴി കാപ്പ നിയമലംഘനം നടത്തുകയായിരുന്നു. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടുവരുന്ന പ്രതി കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *