.

നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ആദിവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട നീറുന്ന പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കണ്ട് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സാന്നിധ്യത്തിലുള്ള ജില്ലാ തല ഉന്നത തല ഉദ്യോഗസ്ഥയോഗം.
കരുളായി പഞ്ചായത്തിലെ പുലിമുണ്ട, വട്ടിക്കല്ല്, ് ഉന്നതികളില്‍ ഭൂമിക്ക് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കും. ഇവിടെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. 27 പേര്‍ക്കുകൂടി നല്‍കും. 20നകം നടപടി സ്വീകരിക്കും.
.പോത്തുകല്‍ പഞ്ചായത്തില്‍ മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലുള്ളവര്‍ക്ക് ഉടന്‍ ഭൂമി നല്‍കും. മുണ്ടേരി കൃഷി ഫാമിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ച തണ്ടന്‍കല്ല് ഉന്നതിക്കാര്‍ക്ക് പകരം സ്ഥലവും ഭൂമിയും നല്‍കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 200 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് റിപ്പയറിങിന് രണ്ടര ലക്ഷം രൂപ വീതം നല്‍കും.

വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ വാങ്ങാന്‍ വന്‍തുക നല്‍കി ഓട്ടോ വിളിച്ച് കിലോമീറ്ററുകള്‍ അകലെ റേഷന്‍ കടകളിലെത്തേണ്ട ദുരവസ്ഥയായിരുന്നു. ഇതിനാല്‍ പലരും റേഷന്‍ വാങ്ങാന്‍ കഴിയാത്ത ദുരിതത്തിലായിരുന്നു. ഇതിന് പരിഹാരമായി വനത്തിനുള്ളിലെ ഉന്നതികളില്‍ റേഷന്‍ സാധനങ്ങളെത്തിക്കാന്‍ തീരുമാനമായി.
പഠനനിലവാരം ഉയര്‍ത്താനും സ്‌കൂളിലെ കൊഴിഞ്ഞുപോക്ക് തടയാനും ആദിവാസി ഉന്നതികളില്‍ ഐ.ടി.ഡി.പി, വനംവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും. പഠനത്തില്‍ പിന്നാക്കമായവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി മുന്‍നിരയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
മുണ്ടേരി കൃഷി ഫാമിലെ വര്‍ക്കര്‍ ജോലികളില്‍ 50 ശതമാനവും ആദിവാസി വിഭാഗത്തിന് നല്‍കുന്നതിനായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആദിവാസികളുടെ വീടുപണി പാതിയില്‍ ഉപേക്ഷിച്ചവ പൂര്‍ത്തീകരിക്കുന്നതിന് ബദല്‍ പദ്ധതി ആവിഷ്‌ക്കരിക്കും. വീട് പണി പൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വകരിക്കും.
ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് അടക്കമില്ലാത്തവര്‍ക്ക് ഇവ നല്‍കുന്നതിനായി പ്രത്യേക ആദാലത്ത് സംഘടിപ്പിക്കും. കരുളായി പഞ്ചായത്തിലെ മാഞ്ചീരി ഉന്നതിയിലേക്കുള്ള 8 കിലോ മീറ്റര്‍ റോഡ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വനംവകുപ്പ് നിര്‍മ്മിക്കും.
ജനവാസ കേന്ദ്രങ്ങളില്‍ ആനയും പുലിയും പന്നിയുമടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിന് നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളുടെ നേതൃത്വത്തില്‍ ഹ്യൂമന്‍ വൈല്‍ഡ് ലൈഫ് പ്ലാന്‍ നടപ്പാക്കും.
നബാര്‍ഡ്, കിഫ്ബി, ആര്‍.കെ.വി.വൈ, എന്നീ പദ്ധതികളിലൂടെ വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കും.
2019തിലെ പ്രളയത്തില്‍ തകര്‍ന്ന ചാലിയാറിന് കുറുകെയുള്ള ഇരുട്ടുകുത്തിപാലം പണി മാര്‍ച്ചിനകം പൂര്‍ത്തീകരിക്കും. 2018ലെ പ്രളയത്തില്‍ തകര്‍ന്ന പുന്നപ്പുഴക്ക് കുറുകെയുള്ള പുഞ്ചക്കൊല്ലിക്കടവില്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ 8.4 കോടി രൂപക്ക് പാലം പണിയാന്‍ സ്റ്റെഭിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഭരണാനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. പാലം തകര്‍ന്നതിനെ തുടര്‍ന്ന് പുഞ്ചക്കൊല്ലി, അളക്കല്‍ ഉന്നതിക്കാര്‍ ഒറ്റപ്പെട്ട നിലയിലാണ്.
പ്ലസ്ടു. ബിരുദ പഠനം നടത്തുന്ന ആദിവാസി കുട്ടികള്‍ക്ക്താമസിക്കാനായി തൃക്കൈകുത്തില്‍ 50 സെന്റ് സ്ഥലത്ത് ഹോസ്റ്റല്‍ പണിയും. പ്ലസ്ടു മുതല്‍ പഠിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് പഠിക്കാന്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു.
ആദിവാസികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ വാഹന വാടക ഡി.എം.ഒ നല്‍കിയിട്ടില്ലെങ്കില്‍ ഐ.ടി.ഡി.പി ലഭ്യമാക്കും. ഗര്‍ഭിണികള്‍ക്ക് ഭക്ഷണം, പോഷകാഹാരം ലഭ്യമാക്കുന്ന സഖി പദ്ധതി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമാക്കും. ആദിവാസികള്‍ക്കായി എടക്കരയിലും കരുളായിയിലും സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
ചെമ്പ്ര ഉന്നതതിയിലെ കുടിവെള്ള വിതരണത്തിനായുള്ള ടാങ്ക് സംവിധാനം ഏര്‍പ്പെടുത്താമെന്ന് സൗത്ത് ഡി.എഫ്.ഒ ഉറപ്പ് നല്‍കി.
ഉന്നതതലയോഗത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ പി.ധനേഷ്‌കുമാര്‍, സൗത്ത് ഡി.എഫ്.ഒ ധനിക്‌ലാല്‍, ഡി.എം.ഒ ഡോ. രേണുക, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഇസ്മയില്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു, എ.ഗോപിനാഥ്, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *