സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരി വച്ചതിന് പിന്നാലെയാണ് നടപടി. ചാലക്കുടി പേരാമ്പ്രയിലാണ് സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്.അപ്രോച്ച് റോഡുകള്‍ ഇരുഭാഗവും ടാര്‍ ചെയ്ത് സുഗമമായ രീതിയില്‍ യാത്ര സൗകര്യം ഒരുക്കുക എന്നതാണ് കരാര്‍ കമ്പനി ലക്ഷ്യം വെക്കുന്നത്.

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് കോടതി പറഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്.

റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *