റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക. സംഘർഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ, സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ് കടന്നുപോവുന്നതെന്നും പറഞ്ഞു. അതേസമയം, ഇന്ത്യയ്ക്കുമേൽ അധികതീരുവ ചുമത്തിയതിൽ യുഎസ് നിലപാട് കടുപ്പിക്കുകയും ചെയ്തു.

റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് പീറ്റർ നവാരോ ആരോപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി ഇന്ത്യക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 27-നപ്പുറം ട്രംപ് നീട്ടുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ നേതാവാണ്. പക്ഷേ, ആഗോള സമ്പദ്വ്യവസ്ഥയിലും നന്മയിലും ഇന്ത്യയുടെ പങ്ക് എന്താണെന്ന് നോക്കൂ. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല, മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണ്.’ നവാരോ പറഞ്ഞു.

‘ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ ക്രൂഡ് ഓയിൽ ആവശ്യമില്ല. ശുദ്ധീകരണത്തിലൂടെ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. നമുക്ക് ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ഇന്ത്യയ്ക്കു കിട്ടുന്ന പണം അവർ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഉപയോഗിക്കുന്നു, പിന്നീട് അത് റിഫൈനറികളിൽ ശുദ്ധീകരിക്കുകയും അതിലൂടെ ഒരുപാട് പണം ഉണ്ടാക്കുകയും ചെയ്യുന്നു. റഷ്യക്കാരാവട്ടെ, ആ പണം കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാനും യുക്രൈനുകാരെ കൊല്ലാനും ഉപയോഗിക്കുന്നു, അതിനാൽ അമേരിക്കൻ നികുതിദായകർക്ക് യുക്രൈന് കൂടുതൽ സൈനിക സഹായം നൽകേണ്ടിവരുന്നു. അതുകൊണ്ട് ഇത് ഭ്രാന്താണ്. പ്രസിഡന്റ് ട്രംപ് ഇത് നന്നായി കാണുന്നുണ്ട്. നിങ്ങൾ ഇതിനെക്കുറിച്ച് എഴുതണം.’ യുഎസ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

അതേസമയം, ചൈന വലിയ തോതിൽ റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ വൈറ്റ് ഹൗസ് നടപടിയെടുക്കാത്തതും വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈനയ്‌ക്കെതിരെ ശക്തമായി നീങ്ങാൻ കഴിയില്ലെന്ന് നവാരോ തന്നെ ഒരിക്കൽ പരോക്ഷമായി സമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *