അത്തം പത്തിന് പൊന്നോണം .മലയാളികളുടെ ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങുന്നു. മുറ്റത്ത് പൂക്കളം ഇടുന്നതിന് തുടക്കം കുറിക്കുന്നത് അന്നാണ്. നടുമുറ്റത്ത് ചാണകം മെഴുകി സൂര്യനെ ധ്യാനിച്ച് തുമ്പയും തുളസിയും ഉപയോഗിച്ചാണ് ആദ്യദിനം പൂക്കളം ഒരുക്കുക. രണ്ടാം ദിനം തുമ്പയും മന്ദാരവും തുടങ്ങി വെളുത്ത പൂക്കൾ. മൂന്നാം നാൾ മുതൽ കാക്കപ്പൂവും മുക്കൂറ്റിയും ചെത്തിയും ജെണ്ടുമല്ലിയും എന്നു വേണ്ട അരിപ്പൂവും ശംഖുപുഷ്പവും വേലിപ്പടർപ്പിലെ സുന്ദരിപ്പൂവുമെല്ലാം മുറ്റത്ത് നിറച്ചാർത്ത് തീർക്കും. മധ്യകേരളത്തിൽ പൂക്കളത്തിന് ചുറ്റും തൃക്കാക്കരയപ്പനായ വാമനമൂർത്തിയുടെ രൂപം അലങ്കരിക്കും.

തിരുവോണനാളിൽ പൂക്കളത്തില്‍ ഓണത്തപ്പനെ മൂടാനായി തുമ്പപ്പൂവും തുമ്പയില അരിഞ്ഞതും ചേര്‍ന്നുള്ള തുമ്പക്കുടം ഉപയോഗിക്കാറുണ്ട്‌. തുമ്പപ്പൂ കൊണ്ടുണ്ടാക്കിയ അട നേദ്യവും പഴം പുഴുങ്ങിയതും തിരുവോണനാളിലെ പ്രത്യേകതയാണ്. കേരളത്തിന്‍റെ ഓരോ ഭാഗത്തും വ്യത്യസ്തമായാണ് അത്തം നാൾ മുതലുള്ള പൂക്കളമൊരുക്കലും ആഘോഷവും.

Leave a Reply

Your email address will not be published. Required fields are marked *