കൊവിഡ് കാലത്ത് പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ജയിലിലേക്ക് തിരിച്ചു പോകണമെന്ന കേരള സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. പരോൾ ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള തടവുകാരൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് സർക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് ഹർജി നൽകിയത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിം കോടതി നീട്ടി നൽകിയിരുന്നു.
