ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽനിന്നും സ്വർണ രുദ്രാക്ഷമാല തന്നെയാണ് മോഷണം പോയതെന്ന് സ്ഥിരീകരിച്ച് പോലീസ്. 81 മുത്തുള്ള മാല കവർന്ന് 72 മുത്തുകളുള്ള മാല പകരം വച്ചു. രജിസ്റ്ററിൽ പുതിയ മാല ചേർത്തത് സംഭവം വിവാദമായതിനുശേഷമാണെന്നും പോലീസ് കണ്ടെത്തി.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ നേരത്തെ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ട വിവരം യഥാസമയം ബോർഡിനെ അറിയിക്കാത്തതിനാണ് ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുത്തത്. മാല അല്ല 9 മുത്തുകൾ മാത്രമാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു തിരുവാഭരണം കമ്മീഷണർ അജിത് കുമാർ ദേവസ്വം ബോർഡിന് നൽകിയ റിപ്പോർട്ട്.
ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് രുദ്രാക്ഷമാല. വലിയ രുദ്രാക്ഷ മണികളിൽ സ്വർണംകെട്ടിച്ച മാല രണ്ടു മടക്കുകളാക്കിയാണു ചാർത്തിയിരുന്നത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് ഈ മാല.
ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് ചുമതലയേറ്റതിനു പിന്നാലെ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാസാമഗ്രികളും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു ആവശ്യപ്പെട്ടിരുന്നു.
തുടർന്നു ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കെട്ടിയ മുത്തുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. പിന്നീട് പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയത്.
