കുന്ദമംഗലം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിന്റെയും (ഐട്രിപ്പിൾഇ) കേരള ഘടകത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് വിദ്യാർത്ഥി ഉച്ചകോടിയായ ഐട്രിപ്പിൾഇ യെസ്’25-ന് ആതിഥേയത്വം വഹിച്ചുകൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടി-സി) ഇന്ന് എൻജിനീയറിങ് നവീകരണത്തിന്റെ ആഗോള കേന്ദ്രമായി മാറി. നൂറിലധികം എൻജിനീയറിങ് കോളേജുകളിൽ നിന്നായി 6,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി, സാങ്കേതികവിദ്യയുടെയും സഹകരണത്തിന്റെയും പഠനത്തിന്റെയും ഉജ്ജ്വലമായ വേദിയായി.

“മനുഷ്യരാശിയുടെ ഉന്നമനത്തിനായി സാങ്കേതികവിദ്യയെ പുരോഗമിപ്പിക്കുക” എന്ന ഐട്രിപ്പിൾഇ-യുടെ ആപ്തവാക്യവുമായി ചേർന്നുനിൽക്കുന്ന ഈ ഉച്ചകോടി, അറിവുകൾ പങ്കുവെച്ചുകൊണ്ടും കൂട്ടായ്മകൾ ശക്തിപ്പെടുത്തിക്കൊണ്ടും അടുത്ത തലമുറയിലെ എൻജിനീയർമാർക്ക് പ്രചോദനം നൽകാൻ ലക്ഷ്യമിടുന്നതാണ്.

കാലിക്കറ്റ് എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഐട്രിപ്പിൾഇ കേരള ഘടകം ചെയർ പ്രൊഫ. ബി.എസ്. മനോജ് അധ്യക്ഷനായി. ഐട്രിപ്പിൾഇ റീജിയൻ 10 നിയുക്ത ചെയർ പ്രൊഫ. സമീർ എസ്.എം. മുഖ്യപ്രഭാഷണം നടത്തി.

“ഇത്രയും വലിയ ഒരു ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് എൻഐടി കാലിക്കറ്റിന് ലഭിച്ച വലിയ അംഗീകാരമാണ്. ഈ യുവപ്രതിഭകൾക്ക് വ്യവസായ പ്രമുഖരുമായി സംവദിക്കാനും സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ കണ്ടെത്താനും അവസരമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ശ്രദ്ധേയമായി നൂതന പ്രദർശനങ്ങൾ(ഡ്രോൺ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ വിവിധ എൻജിനീയറിങ് മേഖലകളിലെ പ്രദർശനങ്ങൾ), വിവിധ വ്യവസായ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും തൊഴിൽ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ലഭിച്ചു എന്നതുമാണ് ഉച്ചകോടിയുടെ മുഖ്യ ആകർഷണങ്ങൾ എന്ന് പ്രൊഫ. ബി.എസ്. മനോജ് വ്യക്തമാക്കി.
വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്നത് ഐട്രിപ്പിൾഇ-യുടെ പ്രഖ്യാപിത ലക്ഷ്യമാണ്, അതിന്റെ ഉത്തമ ഉദാഹരണമാണ് യെസ്’25. വിദ്യാർത്ഥികൾക്ക് പരസ്പരം ബന്ധപ്പെടാനും പുതിയ കാര്യങ്ങൾ പഠിക്കാനും മനുഷ്യരാശി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പ്രചോദനം നേടാനും ഈ ഉച്ചകോടി ഒരു സവിശേഷമായ സാഹചര്യം ഒരുക്കുന്നു.
നൂതനാശയങ്ങളുടെ ഊർജ്ജസ്വലമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ പരിപാടി വിജയിച്ചു. യുവപ്രതിഭകളുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്ന് തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സാബിക് പി.വി (ട്രഷറർ, ഐട്രിപ്പിൾഇ കേരള ഘടകം), ഡോ. ബിജുന കുഞ്ചു (ഉപദേശക, ഐട്രിപ്പിൾഇ കേരള ഘടകം), എൻഐടി കാലിക്കറ്റിലെ ഡോ. ശിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *