തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.

ഇയാൾ സ്ഥിരം ക്രിമിനൽ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പൊലീസ്. പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മോഷണശ്രമത്തിനിടെയാണ് പീഡനം നടത്തെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാൾ ആറ്റിങ്ങലിലേക്ക് പോയതായും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കഴക്കൂട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പെൺകുട്ടി പ്രതിരോധിച്ചു ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഹോസ്റ്റൽ പരിസരം കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി പരിശോധനയിൽ പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *