മലപ്പുറം താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ രണ്ടാം ഘട്ട പൊതുതെളിവെടുപ്പും ഹിയറിംഗും പൂർത്തിയായി. 2023 മെയ് ഏഴിന് താനൂർ തൂവൽതീരം ബീച്ചിലായിരുന്നു ബോട്ട് അപകടം നടന്നത്. സെപ്റ്റംബർ 10നാണ് കമ്മീഷൻ പൊതുതെളിവെടുപ്പ് ആരംഭിച്ചത്. ബോട്ട് അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷനെ നിയോഗിച്ചത്.

തെളിവെടുപ്പിന്റെ ഭാഗമായി നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. പുതിയ ബോട്ടുകൾക്ക് ലൈസൻസ് നൽകി വരുന്ന സമ്പ്രദായം കൂടുതൽ കർശനമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. ബോട്ട് ഫിറ്റ്നസ് പരിശോധനയ്ക്കായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തണം.

ബോട്ടിൽ യാത്ര ചെയ്യുന്നവരുടെ തിരിച്ചറിയൽ രേഖ വാങ്ങുകയും ആളുകളുടെ എണ്ണത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും ആളുകളും ഉണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.

ഹിയറിംഗിൽ ജസ്റ്റിസ് വി കെ മോഹനൻ അധ്യക്ഷനായി. കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ്പ് ബിൽഡിങ് ടെക്നോളജി വിഭാഗം റിട്ടയർഡ് പ്രൊഫസർ ഡോക്ടർ കെ പി നാരായണൻ, കമ്മീഷൻ മെമ്പർ സെക്രട്ടറി റിട്ടയർഡ് ജില്ലാ ജഡ്ജ് ടി കെ രമേഷ് കുമാർ എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *