പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ ബിജെപിയിൽ പൊട്ടിത്തെറി. പ്രമീള ശശിധരൻറേത് പാർട്ടി വിരുദ്ധ നിലപാടെന്ന് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി പ്രമീള ശശിധരനോട് വിശദീകരണം ചോദിക്കും. പ്രമീള ശശിധരന് എതിരെ നടപടി വേണമെന്നാണ് നേതാക്കളുടെ ആവശ്യം.
പ്രമീള ശശിധരന്റെ പ്രവര്‍ത്തി സ്ത്രീ വിരുദ്ധതയെന്ന് നേതാക്കള്‍ വിമർശിച്ചു. പ്രമീള പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന് ഈ സംഭവം തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. തുടര്‍ പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയായെന്നുള്ള അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.
വികസന കാര്യങ്ങളിൽ സഹകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് മറുവിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ടെ വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
