തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്ന് സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വൈസ് ചാൻസലറുടെ (വിസി) വാഹനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. സർവകലാശാലയിൽ തൊട്ടുമുമ്പ് നടന്ന സെനറ്റ് യോഗത്തിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ജാതി അധിക്ഷേപ പരാതിയിൽ ആരോപണ വിധേയയായ സംസ്കൃത വിഭാഗം മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വിസിയെ പുറത്തേക്ക് പോകാൻ അനുവദിക്കാതെ പ്രവർത്തകർ തടഞ്ഞതോടെയാണ് ക്യാമ്പസിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
ദീർഘമായ ഒരിടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. ഇതിനിടെ, ഗവേഷക വിദ്യാർത്ഥിയെ ജാതി പീഡനം നടത്തിയ സംസ്കൃത വിഭാഗം മേധാവി കെ. വിജയകുമാരിയെ പുറത്താക്കണമെന്നും ഡീൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. തുടർന്ന് സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്ന് കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം പതിനെട്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.
